Wednesday, October 29, 2008

മീനുമ്മ

പുതിയ പോസ്റ്റ് അഗ്രിഗേറ്ററുകള്‍ കാണിക്കാത്തതിനാല്‍ അതിലേയ്ക്കുള്ള വഴി ഇവിടെ

Tuesday, October 28, 2008

മീനുമ്മ

വല്ലവനും വന്ന്
വീശുന്ന വലയിലേയ്ക്ക്‌
നീന്തികയറിക്കഴിഞ്ഞാലുള്ള
പിടച്ചില്‍...

വയ്യെന്റെ മക്കളേ
പല നിറത്തില്‍, പല തരത്തില്‍
പലപേരില്‍ മുറുക്കിയെടുത്തവയാണ്‌
അരുതെന്ന്
വേര്‍തിരിച്ചുപറയുവാന്‍
‍പെറ്റവയറിന്റെ തുടിപ്പല്ലാതെ
വേറേ യുക്തിയില്ല.

ക്ഷമിക്കൂ..,
ഞാനീ കുളത്തില്‍
‍നഞ്ചുകലക്കുകയാണ്‌.

Friday, October 17, 2008

സത്യമായിരിക്കും..,

തുളസിയും, ശിവനരുളിയും പോലെ
സത്യവും, നിഷ്ഠയുമുള്ള
ഒരുപാട്‌ ചെടികളുണ്ട്‌.

തീണ്ടാരിയായ
പെണ്ണുങ്ങളൊന്ന് തൊട്ടാമതി
അവ വാടിപ്പോകാന്‍.

ശുദ്ധവും വൃത്തിയുമൊക്കെ
നോക്കിവേണം നനയ്ക്കാന്‍,
ഇല്ലെങ്കില്‍ ഇല്ലന്നേയുള്ളു.

സത്യമായിരിക്കണം.

മൂത്തവള്
‍വയസ്സറിയിച്ചതിന്റെ
മൂന്നാം നാള്‍ പട്ടു,
നാലുനേരം നനക്കുമായിരുന്ന
ശിവനരുളി.

വാടി, തുളസി.

അമ്മയ്ക്കും അന്ന്
മാസക്കുളി നിന്നിട്ടില്ല.

പത്തുമണിക്ക്‌
പറമ്പില്‍ മേല്‍നോട്ടം നിര്‍ത്തി
വിയര്‍ത്തുവന്ന അഛന്‍ പറഞ്ഞു,
"നടവഴിയിലെ
പുല്ലുപോലും കരിഞ്ഞു;
നരകത്തീ.."

ആന്തൂറിയം വിറ്റ്‌ ജീവിക്കുന്ന
വിധവയായ വിമലയ്ക്ക്‌ മാത്രം
ഇപ്പൊഴും തൊടിനിറയെ പൂ..!

കലികാല വൈഭവം;
തെറിച്ചവളാ, സൂക്ഷിക്കണം...

Monday, December 3, 2007

ഒരു അഭയാര്‍ത്ഥികൂടി പിറക്കുന്നു!

ഇനിയും പിറക്കാത്ത
കുഞ്ഞിനെ ഉറക്കാന്‍
ഒരു താരാട്ട് വേണം.

പണ്ട്
വിരലുണ്ടുറങ്ങിയ
പാ‍ട്ടുതൊട്ടിലുകളെല്ലാം
അഴിഞ്ഞു കഴിഞ്ഞു.

ആനന്ദക്കണ്ണീരില്‍
അപ്പൂപ്പന്‍ കെട്ടിയ
ഓര്‍മ്മയുടെ
ശീലത്തൊട്ടിലും
കുടുക്കിട്ട നെഞ്ചും
മച്ചും തറയുമുള്‍പ്പെടെ
കണ്ടവര്‍
കുളംതോ‍ണ്ടിക്കഴിഞ്ഞു.

സ്വര്‍ഗ്ഗത്തില്‍നിന്നുമിപ്പോള്‍
കെട്ടിയിറക്കുന്ന പൊതിത്തൊട്ടിലില്‍
ഭിക്ഷയാണ്‌.

ആര്‍ത്തി
മാനം നോക്കിയിരിക്കുന്ന
കണ്ണുകള്‍
നായ്ക്കളുടേതാണ്‌.

പേയെടുത്ത
ആയുസ്സിന്റെ
വിഴുപ്പു കെട്ടിയ
ഭാണ്ഡങ്ങളായിട്ടും
അടുത്തിരുന്നപ്പോള്‍
രമിക്കുവാന്‍ തോന്നി,
ഏതു മരുഭൂമിയിലും
ഏത് അഭയാര്‍ത്ഥികള്‍ക്കും
അതൊരൊളിയിടം തന്നെ!

ചുമന്നുപോയത്
ഇറക്കിയല്ലേ പറ്റു!

ഇനിയും പിറന്നില്ലെങ്കിലും
ഇവര്‍‍ക്കുറങ്ങാന്‍
ഒരു താരാട്ടു വേണം.

ഏതു നാട്ടിലെ
ഏതു ഭാഷയിലെ
ഏതു കനിവിന്റെ
ലിപികള്‍ ചേര്‍ത്ത് മൂളും
ഇവര്‍ക്കായ്
ഒരു പാട്ടു തൊട്ടില്‍?

പഴയേതോ വരമ്പിലൂടെ
അതും തേടി
നടന്നതായിരുന്നു.
പെട്ടന്നൊരൊച്ചയില്‍
തൊട്ടിലുപൊട്ടി
പാട്ടും മുറിഞ്ഞു
ഒരു കരച്ചിലുപോലുമില്ലാതെ.

Wednesday, September 5, 2007

കൊള്ളിമീന്‍ കുഞ്ഞ്

പെയ്തൊഴിയാതെ
നിന്നു തുളുമ്പും
ഇമയനങ്ങാതോരോ
മേഘനയനവും
നീയകന്നുപോയൊരാ
ദിവസത്തിന്‍
ഓര്‍മ്മതെളിയുന്ന
കൊള്ളിമീന്‍ കുഞ്ഞുങ്ങളില്‍.

ഗൂഢ ഗര്‍ഭമാ-
ണമ്മമാറില്‍നിന്ന്
പ്രാണനൂറ്റി
കുടിച്ച്‌ വറ്റിക്കുന്ന
ദൈവമാണീ ജീവനെന്ന്
ആരു പറഞ്ഞാലും
അവള്‍ കമഴ്ത്തിയ
ഉരുളിയില്‍ കോരിയ
മനപ്പാലിനെ മറക്കുവാനാകുമോ?

നിന്നെ മറക്കുവാനാകുമോ?

ചാരത്ത്‌ തൊട്ടിലില്‍
പട്ട്‌ തടുക്കിലെ
തങ്കമായ്‌ മിന്നേണ്ട
പൊന്നുങ്കുടത്തിനെ
അസുരലായിനിയിലെ
കാഴ്ചയായ്‌ മാറ്റിയവര്‍,
മണ്ണിലെ ദൈവങ്ങള്‍,
പിറുപിറുക്കുന്നു
ആഴങ്ങളിലുണ്ടിതിന്‍
‍വേരുകള്‍ ബാക്കി .

ആവര്‍ത്തിക്കും, ഉറപ്പ്‌.

വയറില്‍ കുരുത്തതേ-
തര്‍ബ്ബുദമായാലും
അമ്മയ്ക്കതിനെ
മറക്കുവാനാവുമോ?
മാസങ്ങളെണ്ണി
പെരുത്ത പാശത്തിന്റെ
കെട്ടുകളഴിയുമോ
കാലം കഴിഞ്ഞാലും?

അറുത്തെടുത്തതൊരു
ദേഹത്തുനിന്നല്ലൊ-
രായുസ്സിന്‍ തപസ്സിന്റെ
നെഞ്ചില്‍ ഓടുങ്ങാത്ത
തൃഷ്ണയില്‍ നിന്നായിരുന്നു.

അതുകൊണ്ടാവാം കുഞ്ഞേ
ഒരിക്കലും
പെയ്തൊഴിയാതെ
നിന്നു തുളുമ്പും
ഇതളനങ്ങാതോരോ
മാതൃഹൃദയവും
നീ അടര്‍ന്നു പോയൊരാ
നിമിഷത്തിന്‍
‍ഓര്‍മ്മ തെളിയുന്ന
കൊള്ളിമീന്‍ കുഞ്ഞുങ്ങളില്‍.

Monday, June 18, 2007

സന്താന ഗോപാലം

പവക്കുഞ്ഞുങ്ങളെ
പാടിയുറക്കാനായ്
പണ്ടേ ചൊല്ലി
പഠിച്ച വരികളില്‍
കുരലിടറി നീറിയൊരു
താരാട്ടിഴയവേ
മിഴി പെറ്റുതന്നെന്റെ
പൊള്ളുന്ന മടിയില്‍
രണ്ട് ഓമന
കണ്ണുനീരുണ്ണികള്‍.

പൂഴിയില്‍ നീന്തി
തുടിക്കുന്ന പൈതങ്ങള്‍
‍പൂത്തുനില്‍ക്കുന്നോരോ
പാതയോരം തോറും
തങ്ങിനില്‍ക്കുന്നയെന്‍
കാഴ്ച്ചയിലൂടൊരു
വ്യര്‍ഥ തപസ്സിന്റെ
ഒറ്റക്കാല്‍ മുടന്തവേ

ചുറ്റുവട്ടത്തുള്ള
ചേരിയിലങ്ങോളം
വ്യാധികള്‍ പുകയുന്ന
കല്ലടുപ്പുകള്‍ തോറും
കണ്ണിരു കാച്ചിയത്‌
കൊഞ്ചാത്ത കുഞ്ഞുങ്ങള്‍
‍കൊരിക്കുടിക്കുന്ന
കുമ്പിളിലുടെന്റെ
നെഞ്ചിലെ ഉറവകള്‍
ചുണ്ടുതിരയവേ

ബാഷ്പമാവാതന്ന്
ബാക്കിയുണ്ടാകുമോ
ഒരു തുള്ളി
മുലപ്പാലെങ്കിലും,
എങ്കില്‍ ചുമന്നോളാം
ഞാനീ കിനാവിനെ
അന്തമില്ലാത്ത
ഈ പേറ്റുനോവിന്‍
താന്ത നൊമ്പരങ്ങളെ പോറ്റി
അന്നോളം കഴിച്ചോളാം.

പറയരുതതുമാത്രം
മച്ചിയായവളുടെ മടിയിലിരുന്നാല്‍
മരുന്നില്ലാ വ്യാധികളവള്‍ നേരും
മക്കള്‍ക്കെന്ന്...

ഓര്‍ക്കണം
തിളയ്ക്കുന്ന കണ്ണീരിലവള്‍
കുഴിച്ചിട്ട സ്വപ്നങ്ങളത്രേ
നൂറു ഗര്‍ഭപാത്രങ്ങളില്‍
കുരുക്കുന്നു, കൈകാലിളക്കുന്നു
പിന്നെ മടിയിലൊരു
പൂവായ് വിടരുന്നു.

Friday, June 8, 2007

ലഹരി

മീനും കൊണ്ട്‌
പറന്നു പൊന്തിയ
പൊന്മാന്‍
‍വെള്ളത്തിലിട്ടുപോയ
അടയാളം പോലെ
അടര്‍ന്നുപോയ
ഓരോ പ്രണയവും
ചില മുദ്രകള്‍
ബാക്കിയാക്കുന്നെന്ന്
നമ്മള്‍ വിചാരിക്കും.

അവ
മറന്നുപോയതാണെന്നും
വിചാരിക്കും.

അവയ്ക്കുമേല്‍
ശാപത്തിന്റെ
ഒരു സന്യാസിയെ
ഇരുത്തും.

അയാളുടെ
വിളി കേള്‍‍ക്കാതെ
മനോരാജ്യങ്ങളില്‍
മുഴുകും.

ശപ്ത കഥയിലെ
തപ്ത നീരാള
നിരാമയമാം
അശ്രുബിന്ദു..?

നല്ല പ്രണയത്തിന്റെ
കഥകളെല്ലാം
ഒടുങ്ങുന്നത്‌
ദുരന്തത്തിലാവണ്ടേ...!

Tuesday, May 8, 2007

സുനാമി...

നീ ഒഴിഞ്ഞ
സിരകളില്‍‍ വെറും
നിണം മാത്രം.

പിന്നെ
നിന്റെ മണവും.

മുഖം പൊത്തി
തിരിഞ്ഞു നടക്കവേ
കണങ്കാലില്‍
‍മൃദുവായി തൊട്ടത്‌
എന്റെ കൈകളായിരുന്നു,
തിരകള്‍.

ഓരോ തൃസന്ധ്യയും
നിന്നെയോര്‍ത്തു തുടുക്കുന്ന
എന്റെ കവിളുകളായിരുന്നു,
ചക്രവാളങ്ങള്‍.

നീ അകലെയായിരിക്കുമ്പോള്‍
‍എന്റെ മോഹം
കൂറ്റന്‍ തിരമാലകളായി.

അടുത്തുള്ളപ്പോള്‍
‍ആഴം വരെ വെളിപ്പെട്ട
ശാന്തത.

പ്രണയാതുരമായ
എന്റെ നെഞ്ച്
ഒരു തിരയായ്‌ ഉണര്‍ന്നപ്പോള്‍
‍ഗന്ധവും സ്പര്‍ശവും
നിഷേധിക്കപ്പെട്ട ഉടല്‍
ഒരു നെരുപ്പായി
പുകയുകയായിരുന്നു.

എന്റെ വേര്‍പ്പ്‌
നിന്റെ ഉടല്‍ നീറ്റിയത്‌
ഞാന്‍ അറിഞ്ഞില്ല.

എങ്കിലും
അതിന്റെ നനവുകള്‍
നക്കിയെടുത്തത്‌
എന്റെ പ്രണയമായിരുന്നു!

Sunday, April 22, 2007

ദോഷരാശി

ഗുണദോഷം കൊണ്ടൊന്നും
ജലദോഷം മാറില്ല!


മുടിയഴിച്ചിട്ട്‌
മഴയത്തുനില്‍ക്കാന്‍
‍കൊഴുപ്പുണ്ടായിട്ടല്ല

മുടിക്കെട്ടില്‍
തലയൊളിപ്പിച്ച്‌
അരക്കെട്ടില്‍
‍കൈയ്യൊളിപ്പിച്ച്‌
ഒരുത്തനെന്നെ
പൂണ്ടടക്കം
പിടിച്ചുനിര്‍ത്തിയത്‌
ആരോടുപറയാന്‍!


ആയിരം ചോദ്യങ്ങള്‍ക്ക്‌
ഒറ്റ മറുപടി
അതു ഞാന്‍ കുറിച്ചിട്ടത്‌
അവന്റെ കണ്ണുകളിലായിരുന്നു

ഉത്തരക്കടലാസില്‍നിന്ന്
അക്ഷരങ്ങള്‍ മാഞ്ഞുപോയത്‌
ദൃഷ്ടിദോഷം കൊണ്ടെന്നു
പാവം ടീച്ചര്‍!


ചെമ്പകമണമുള്ള
പൗര്‍ണമിരാവിന്റെ
പാട്ടാണുവന്നെന്നെ
ഇക്കിളിയിട്ടത്‌

നടക്കുമ്പോള്‍
‍കാലിനും കാമനകള്‍ക്കും
ഭാരമേയില്ലായിരുന്നു.

നേരംവെളുത്തപ്പൊ
നാട്ടുകാര്‍ കൂടി
താങ്ങിയെടുത്തുകിടത്തി
എന്നെക്കാള്‍ കനമുള്ളൊരു
പേരുദോഷത്തിനെ!


കാണാപ്പുറത്തെങ്ങോ
കളമൊരുങ്ങുന്നെന്നു
കേട്ടപ്പോ നീ പാട്ടുനിര്‍ത്തി
ഒരുനോട്ടമെങ്ങോ
പാതിക്കുപേക്ഷിച്ച്
മിണ്ടാതിറങ്ങി നടന്നുപോയി...

ഭീരു.

കമ്പുകൊണ്ടടിച്ചാലും
കറണ്ടുകൊണ്ടടിച്ചാലും
കര്‍മ്മദോഷങ്ങളുടെ
ചങ്ങലയണിഞ്ഞു ഞാന്‍
‍ഈ കുടുസ്സില്‍തന്നെ
തപസിരിക്കും.

പ്രത്യക്ഷനായാല്‍
നിന്റെ മുഖത്തു തുപ്പും!

Sunday, April 15, 2007

ഊഴം

സൂചനീയം
ഒരു സൂചിത്തുമ്പിന്റെ
ധാതുശേഷി...!

യുദ്ധം വിപ്ലവം
ചാവേര്‍ ‍തുടങ്ങിയ
ഒരു തീയ്ക്കും കനലാവാഞ്ഞിട്ടും
ആണുങ്ങള്‍ ഇല്ലാതെപോയ നാട്ടില്‍
മച്ചിയാക്കാതെന്റെ
കഴുത്തുകാത്ത
കാവലാള്‍.

മാലപോലൊരു കുരുക്കിട്ട്‌
അതിന്റെ തുമ്പും പിടിച്ച്‌
നടക്കുന്നുണ്ട്‌
സ്നേഹശേഖരത്തിലെ
എന്റെ വീതം
ഊറുന്ന ലോഹത്തിന്റെ
വിറതുള്ളിയായി
ഘനീഭവിപ്പിച്ചവര്‍,
വരുന്നു
പെന്‍സിലും കൂര്‍പ്പിച്ച്‌
പേറിന്റെ കണക്കെഴുതാന്‍!

പെറ്റ്‌
പാലൂട്ടി
മൂരിനിവരുമ്പോള്‍
‍അടിവയറ്റില്‍നിന്നും
ഉരുണ്ടുവരും
അടുത്ത ഊഴം
പിന്നെ അതും ചുമന്ന്...